തിരുവനന്തപുരം: ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരുമായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായും മുഖ്യമന്ത്രി വി.ഡി. സതീശൻ സംവദിച്ചു. ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ 19 രാജ്യങ്ങളിൽ നിന്നുള്ള 35 പ്രതിനിധികൾ പങ്കെടുത്തു. യഥാർഥ കേരള സ്റ്റോറി ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ കൂടിക്കാഴ്ച അവസരമൊരുക്കിയതായി മുഖ്യമന്ത്രി എക്സിലൂടെ വ്യക്തമാക്കി.
600 കിലോമീറ്റർ നീളമുള്ള തീരദേശവും ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടവും അതിരിടുന്ന കേരളം അതിവേഗം ആഗോള നിക്ഷേപ കേന്ദ്രമായി ഉയർന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വികസിച്ചുകൊണ്ടിരിക്കുന്ന തുറമുഖ-വ്യോമയാന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ഡോക്ടർമാർ, എൻജിനിയർമാർ, ഐടി വിദഗ്ധർ എന്നിവരടങ്ങുന്ന ലോകോത്തര മാനവവിഭവശേഷിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ആയുർവേദത്തിന്റെയും സമഗ്ര ആരോഗ്യപരിചരണത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള കാഴ്ചപ്പാടും സതീശൻ പങ്കുവെച്ചു. സുസ്ഥിര വികസനത്തിന്റെ മാതൃകയായ കേരളം രാജ്യത്തെ ആദ്യ പൂർണ സാക്ഷരതാ സംസ്ഥാനമെന്ന നേട്ടത്തിന് പിന്നാലെ പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിലേക്കും മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.